ഡ്രോണ്‍ റീസര്വെയ്ക്ക് നാളെ തൃത്താലയിൽ തുടക്കം.
ജില്ലയില് റീസര്വെ പൂര്ത്തിയാകാനുള്ള 41 വില്ലേജുകളില് നാല് എണ്ണത്തിന്റെ റീസര്വെ ഡ്രോണ് മുഖേന നാളെ (ജനുവരി 17 ന്) തൃത്താലയില് ആരംഭിക്കും.
ജനുവരി 17 ,18 തീയതികളില് തൃത്താല വില്ലേജിലും, ഫെബ്രുവരി 2,3 തീയതികളില് തിരുമിറ്റക്കോട് 1, ഫെബ്രുവരി 21,22 തിയതികളില് പട്ടിത്തറ , മാര്ച്ച് 10,11 തീയതികളില് തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലാണ് ഡ്രോണ് റീസര്വെ നടക്കുക. ജില്ലയില് ആകെ 157 വില്ലേജുകളാണുള്ളത്. ഇതില് മൂന്നെണ്ണം (പാലക്കാട്1,യാക്കര,പാലക്കാട്3) ഇ.ടി.എസ് മെഷിന് ഉപയോഗിച്ച് റീസര്വ്വെ പൂര്ത്തിയാക്കിയിട്ടുണ്ട്. ബാക്കി 113 വിലേജുകളുടെ റീ സര്വ്വെ പരമ്പരാഗതരീതിയില് നിര്വ്വഹിച്ചിട്ടുണ്ടെന്നും റീസര്വ്വെ അധികൃതര് വ്യക്തമാക്കി. ബാക്കിയുള്ള 41 ല് നാലെണ്ണത്തിന്റെ റീസര്വ്വെയാണ് ഡ്രോണ് മുഖേന തുടക്കമിടുന്നത്. ഡ്രോണ് ഉപയോഗിച്ച് സര്വ്വെ ചെയ്യുന്നതിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സ്വാമിത്വ. പദ്ധതിയുടെ കോര്സ്,ആര്റ്റികെ,ഇറ്റിഎസ് എന്നിവ ഉപയോഗിച്ച് ചെയ്യുന്ന പ്രവര്ത്തനങ്ങള്ക്കുള്ള ചെലവ് റീബില്ഡ് കേരള ഇന്ഷ്യേറ്റീവ് വഹിക്കും. ജില്ലാതലത്തില് ജില്ല കളകടര് ചെയര്പെഴ്‌സണായി 7 അംഗങ്ങളുള്ക്കൊള്ളുന്ന ജില്ലാതല നിര്വഹണ കമ്മിറ്റിക്കായിരിക്കും അതത് ജില്ലയിലെ ഡിജിറ്റല് സര്വ്വെയുടെ മേല്നോട്ടചുമതല.
*പദ്ധതിയുടെ ഗുണങ്ങള്*
റവന്യു,സര്വ്വെ,രജിസ്‌ട്രേഷന് വകുപ്പുകളുടെ ഏകീകരണം
ജനങ്ങള്ക്ക് ആവശ്യാനുസരണം ഭൂരേഖകള് ഓണ്ലൈനായി ലഭ്യമാകും
ഒരു ആവശ്യത്തിന് പല ഓഫീസില് കയറിയിറങ്ങുന്നത് ഒഴിവാകും. അങ്ങനെ ഉപഭോക്തൃ സേവനം ജനോപകാരപ്രദമാകും.
വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
വികസന പ്രവര്ത്തനങ്ങളുടെ വേഗത വര്ദ്ധിക്കുന്നു.
കൃത്യമായ ഭൂരേഖ
റവന്യൂ,രജിസ്‌ട്രേഷന്,പഞ്ചായത്ത്,ബാങ്ക് തുടങ്ങിയവയില് നിന്നുള്ള സേവനങ്ങള് കാലതാമസം ഇല്ലാതെ ലഭ്യമാകും.
സര്വ്വെ നമ്പര്,സബ്ഡിവിഷന് നമ്പര്,ടി.പി.നമ്പര് എന്നിവ ഇല്ലാതാകുകയും ഭൂമിയിലെ കൈവശങ്ങള്ക്കും നിലവിലെ നിയമങ്ങള്ക്കും അനുസൃതമായി പുതിയ നമ്പര് ലഭ്യമാകും.
തുടര്ച്ചയായി ദുരന്തങ്ങള് നേരിട്ട കേരളത്തില് ജിയോ കോര്ഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്തോടെ അതിജീവനക്ഷമതാപ്രവര്ത്തനങ്ങള് ഫലപ്രദമാകും.
റവന്യു വകുപ്പിന്റെ റെലിസ്, രജിസ്‌ട്രേഷന് വകുപ്പിന്റെ പേള് , സര്വ്വെ വകുപ്പിൻ്റെ ഇമാപ്‌സ് എന്നിവയുടെ ഏകോപനം വഴി സേവനങ്ങള് ജനങ്ങള്ക്ക് ഒരുമിച്ച് ലഭ്യമാകും. ഈ മൂന്ന് വകുപ്പുകളുടേയും രേഖകള് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കുന്നതു വഴി ഭൂമി സംബന്ധമായ വിവരങ്ങള്ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പ് വരും
*ഡിജിറ്റല് ഡ്രോണ് സര്വ്വെയില് പരിശീലനം നല്കി*
സര്വ്വെയുമായി ബന്ധപ്പെട്ട് റവന്യു ജീവനക്കാരെയും പ്രസ്തുത പ്രദേശങ്ങളിലെ എല്ലാ ജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ജില്ലയിലെ സര്വ്വെ വിഭാഗം ജീവനക്കാര്ക്ക് ഡ്രോണ് സര്വ്വെ പരിശീലനം നല്കി. സ്വാമിത്വ പ്രോജക്ട് ഇംപഌമെന്റിങ്ങ് ഓഫീസറും കാസര്ഗോഡ് സര്വ്വെ ഡെപ്യൂട്ടി ഡയറക്ടറുമായ എസ്.സലീം പരിശീലനത്തിന് നേതൃത്വം നല്കി.
*ജനങ്ങള് ചെയേണ്ടത്*
ഡ്രോണ് സര്വ്വെയ്ക്ക് നിയോഗിച്ചട്ടുള്ള ഉദ്യോഗസ്ഥര് സമീപിക്കുമ്പോള് ജനങ്ങള് അവരവരുടെ നിര്ദേശാനുസരണം അതിരടയാളങ്ങള് സ്ഥാപിച്ചും അതിര്ത്തിയിലെ തടസ്സങ്ങള് നീക്കം ചെയ്തും അവകാശങ്ങള് തെളിയിക്കുന്ന വ്യക്തവും കൃത്യവുമായ രേഖകള് നല്കിയും ഫോറം (1 എ) പൂരിപ്പിച്ച് നല്കിയും ഡിജിറ്റല് സര്വ്വെയുമായി സഹകരിക്കണം
പദ്ധതി നടത്തിപ്പ്
ഡ്രോണ് സര്വ്വെയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള ഭാഗങ്ങളില് ആദ്യം ജി.പി.എസ്. പോയിന്റുകള് സ്ഥാപിക്കും. ഐ ഇ സി പ്രക്രിയ പ്രകാരം ജനങ്ങള്ക്ക് നോട്ടീസും 1എ ഫോറവും വിതരണം നടത്തിയ അതിര്ത്തികള് രേഖപ്പെടുത്തും. ഡീമാര്ക്കേഷന് ജോലി പൂര്ത്തിയായതിനു ശേഷം ഡ്രോണ് പറത്തും. ഡ്രോണ് പകര്ത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തില് മാപ്പ് തയ്യാറാക്കുകയും ജനങ്ങള് പൂരിപ്പിച്ചു നല്കിയ 1 എ ഫോറം പ്രകാരം ബി.ടി. ആര് തയ്യാറാക്കും. വില്ലേജിന്റ ബാക്കി ഭാഗങ്ങള് മറ്റ് സാങ്കേതിക വിദ്യകള് ഉപയോഗിച്ച് സര്വ്വെ പൂര്ത്തിയാക്കിയാല് റിക്കാര്ഡുകള് ജനങ്ങള്ക്കായി പ്രദര്ശനത്തിന് വെയ്ക്കും. പരാതി ഉണ്ടെങ്കില് അവ പരിഹരിച്ച ശേഷം റിക്കാര്ഡുകള് റവന്യു ഭരണത്തിന് ഓണ്ലൈനിലൂടെ കൈമാറും.
ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്